മഹാസമാധി

ഗുരുവാക്ക്

പരമമായ സുഖാനുഭവമാണ് മഹാസമാധി അഥവാ പരിനിര്‍വാണം. ഭഗവാന്‍ ശ്രീബുദ്ധന്‍ പരിനിര്‍വ്വാണം പ്രാപിച്ചു. അതുപോലെയാണ് നാരായണഗുരുവിന്‍റെ സമാധിയും. പേരില്‍ മാത്രമേ വ്യത്യാസമുള്ളൂ. രണ്ടുപേരുടേയും യോഗനിലയില്‍ വ്യത്യാസമൊന്നുമില്ല. 

യോഗി പത്മാസനത്തില്‍ ഇരിക്കുന്നതാണ് സമാധിയെന്നും ദേഹവിയോഗാനന്തരം സമാധിയെന്നുമാണ് വിവേകമില്ലാത്തവരുടെ ധാരണ. സത്യാന്വേഷികളായ ധീരډാരുടെ സാധനാബലംകൊണ്ട് ജീവാത്മാവ് ശുദ്ധചൈതന്യമായി ബ്രഹ്മചൈതന്യത്തില്‍ ഏകീഭവിക്കുന്നതാണ് സമാധി. സമാധി പരമമായ സുഖാനുഭൂതിയല്ലാതെ മറ്റൊന്നുമല്ല. ഈ യോഗാവസ്ഥയാണ് ജീവډുക്തി. ജീവډുക്തരുടെ നിര്‍വ്വാണാനുഭവം കൊണ്ടുള്ള ദേഹവിസ്മരണത്തെ അടിസ്ഥാനമാക്കി ബ്രഹ്മാനുഭൂതി ലഭിച്ച സുകൃതികളെ ശാസ്ത്രം നാലായി തരംതിരിച്ചിരിക്കുന്നു. നാലുതരത്തില്‍ പെടുന്നവരും ജീവډുക്തരാണ്. അവര്‍ക്കാര്‍ക്കും മേലില്‍ പതനമില്ല. 

(1) ബ്രഹ്മവിത് 

(2) ബ്രഹ്മവിദ്വരന്‍ 

(3) ബ്രഹ്മവിദ്വരീയന്‍ 

(4) ബ്രഹ്മവിദ്വരിഷ്ഠന്‍. 

പ്രാരാബ്ധ കര്‍മ്മത്തെ ആശ്രയിച്ചു ണ്ടാകുന്നതാണ് ദേഹവിസ്മരണത്തിലനുഭവപ്പെടുന്ന മാറ്റം. ദേഹവിസ്മരണത്തിന്‍റെ സ്ഥിതിഭേദം ശാസ്ത്രം നിര്‍ണ്ണയിക്കുന്നത് ഇപ്രകാരമാണ്. പൂര്‍ണ്ണദേഹവിസ്മരണത്തിന്‍റെ ലക്ഷണമായ ബ്രഹ്മവിദ്വരിഷ്ഠന്‍ എന്ന അത്യുത്കൃഷ്ഠമായ യോഗനിലയിലായിരുന്ന ശ്രീനാരായണന്‍റെ തന്നെ സ്വാനുഭവമാണ് ദര്‍ശനമാലയിലെ നിര്‍വ്വാണദര്‍ശനം. അത്യുന്നതമായ നിര്‍വ്വാണപദവിയില്‍ നിന്ന് ഭഗവാന്‍ ലോകസംഗ്രഹാര്‍ത്ഥം വ്യാവഹാരികരംഗത്തേക്ക് അവതരിച്ചു. പൂര്‍ണ്ണസമാധി സുഖാനുഭവസ്ഥനായ ആ ബ്രഹ്മനിഷ്ഠന്‍ ഒന്നിനോടും സംഗപ്പെടാതെ നിഷ്കാമസേവനമാണ് അര്‍പ്പിച്ചത്. ജീവډുക്തിയെന്ന യോഗനില യൗവ്വനകാലത്തുതന്നെ നേടിയെടുക്കേണ്ടതാണ്. സംസാരാര്‍ണ്ണവത്തില്‍ മുങ്ങിത്താണു കൊണ്ടിരുന്ന ഒരു ജനത. അവരെ അഴുക്കുചാലില്‍ നിന്നും മോചിപ്പിക്കുവാന്‍ സ്വയം ബലിയര്‍പ്പിച്ച ആ കര്‍മ്മധീരനെ സമുദായവും സമൂഹവും വേണ്ടവണ്ണം അംഗീകരിച്ചോ? ആദരിച്ചോ? സ്നേഹിച്ചോ? മാപ്പുതരുന്നതല്ല ചരിത്രം. ആ പ്രേമപൂനിലാവിനെ ആരുകണ്ടു. “മാങ്ങയുടെ പടമെടുക്കാം, അതിന്‍റെ രസപടമെടുക്കാമോ?” എന്ന ചോദ്യം കേട്ട് ഫോട്ടോഗ്രാഫര്‍ പരുങ്ങി. “ശരീരത്തിന്‍റെ പടമെടുക്കാം, അതിനാധാരമായിരിക്കുന്ന ആത്മാവിനെ അറിയുന്നുണ്ടോ?” എന്നാണ് ചോദ്യസാരം. 2017 സെപ്റ്റംബര്‍ 21-ാം തീയതി നാരായണഗുരുവിന്‍റെ 90-ാമത് മഹാസമാധിദിനമായിരുന്നു. ഗുരുവിന്‍റെ സമാധിസ്ഥാനമായ ശിവഗിരിയില്‍ മാത്രമല്ല, ലോകത്തിന്‍റെ എല്ലാ മുക്കിലും മൂലയിലും സമാധിയും ചതയവും ഭക്തിപൂര്‍വ്വം കൊണ്ടാടുന്നുണ്ട്. ഉപവാസം, പ്രാര്‍ത്ഥന, കഞ്ഞിവീഴ്ത്തല്‍, വസ്ത്രദാനം പോലെയുള്ള ദാനധര്‍മ്മാദികള്‍, അനുസ്മരണ പ്രഭാഷണങ്ങള്‍ ഇതെല്ലാം ഗുരുവിനുമുന്നില്‍ അര്‍പ്പിക്കുന്ന ആദരാജ്ഞലികളാണ്. സമാധിദിന ചടങ്ങുകളെല്ലാം ലളിതമായിരിക്കണം. ദേഹത്തില്‍ എങ്ങനെയോ അപ്രകാരത്തില്‍ തന്നെയാണ് ദേഹവിയോഗാനന്തരവും ആത്മാവിന്‍റെ നില. “സമാധി” മരണമല്ല; ആത്മാവിന്‍റെ ഉണര്‍ച്ചയും ഉയര്‍ച്ചയുമാണ്. സര്‍വ്വസംഗപരിത്യാഗിക്കുമാത്രമേ സമാധിസിദ്ധി ലഭിക്കുകയുള്ളൂ. ആത്മാവുണര്‍ന്ന് പ്രാണനെ പിന്തള്ളി പരമാത്മാവില്‍ ഏകീഭവിച്ച് അദ്വയമായി നിശ്ചലം നിന്ന് പ്രകാശിക്കുന്നതാണ് മഹാസമാധി. ഇതുതന്നെ പൂര്‍ണ്ണസുഖാനുഭവം. “ഇപ്പോള്‍ നമുക്ക് നല്ല സുഖം തോന്നുന്നു.” എന്ന അന്ത്യസമയത്തെ തിരുവായ്മൊഴി ശ്രദ്ധിക്കുക. ഇതോടു കൂട്ടിവായിക്കുക. പ്രളയാഗ്നിയായി തിരുസ്വരൂപം ജ്വലിച്ചുനിന്നു. ആ ദിവ്യസ്വരൂപം തിരിച്ചറിഞ്ഞവര്‍ അന്നും ഇന്നും അംഗുലീപരിമിതമാകുന്നു. 

ഗാത്രത്തില്‍ നിന്നെ ലോകമറിഞ്ഞില്ല,
ദേഹിയിലിന്നു ലോകമറിയുന്നു!
നിന്‍റെ തത്ത്വത്താല്‍ ലോകമുണരുന്നു
നിന്‍റെ ശക്തിയാല്‍ പാരിടം വാഴുന്നു.

(സ്വാമി ഗുരു ധര്‍മ്മാനന്ദജി)

സശരീരനായി കഴിയുമ്പോള്‍ ദൈവമായി വാണരുളിയ ഗുരുവിനെ ആരും തിരിച്ചറിഞ്ഞില്ല. എന്നാല്‍ മഹാസമാധിക്കു ശേഷം ലോകം ശ്രീനാരായണന്‍റെ ദൈവസ്വരൂപം മനസ്സി ലാക്കുന്നു. ഗുരുവിന്‍റെ തത്ത്വാവിഷ്ക്കാരം കൊണ്ട് ലോകം ഗുരുവിനെ അറിയുന്നു. ലോകമുണ്ടായതും നിലനില്‍ക്കുന്നതും നാരായണന്‍റെ അഭൗമശക്തിവിശേഷം കൊണ്ടാണ്. സാക്ഷാല്‍ ഈശ്വരനായ ആ പൂര്‍ണ്ണപുണ്യപുരുഷാകാരത്തെ പരിഷ്ക്കര്‍ത്താവ് എന്നോ സന്ന്യാസി എന്നോ വിലയിരുത്തിയാല്‍ മതിയോ?

മഹാസമാധിയോടടുത്തകാലം, രോഗാവസ്ഥയില്‍ കഴിയുന്ന സമയം, ചികിത്സയ്ക്കായി മഠത്തില്‍ വന്നുചേരുന്ന പണത്തെച്ചൊല്ലി ധര്‍മ്മസംഘവും എസ്.എന്‍.ഡി.പി.യോഗ നേതൃത്വവും തമ്മിലുണ്ടായ തര്‍ക്കം സുവിദിതമാണ്. തര്‍ക്കം ഒഴിവാക്കുവാന്‍ ഔചിത്യം കാണിച്ചത് സന്ന്യാസിസംഘമാണ്. മഹാസമാധിക്കുശേഷമുണ്ടായ പുകിലൊന്നും പറയാവതല്ല. തുടര്‍ന്ന് വഴക്കും കേസുമായി. ആറ്റിങ്ങല്‍ സബ്ബ്കോടതി മുതല്‍ ഹൈക്കോടതി വഴി സുപ്രീംകോടതി വരെ നീണ്ട കേസുകള്‍ ഇന്നും അവസാനിച്ചിട്ടില്ല. ഇതൊക്കെ ഏതൊരുഗുരുഭക്തനെയാണ് വേദനിപ്പിക്കാത്തത്. ഉണങ്ങാത്ത മുറിവാണ് ഗുരുവില്‍ ഇതുണ്ടാക്കിയത്. ഇതിന്‍റെയെല്ലാം ഫലമായി ശിവഗിരിമഠത്തില്‍ മഠാധിപതിയില്ലാതായി. ജാതീയതയും വര്‍ഗ്ഗീയതയും രാഷ്ട്രീയവും ഇഴചേര്‍ന്ന തൊഴുത്തില്‍ ഈഴവസമുദായത്തെ കൊണ്ടുകെട്ടിയിരിക്കുന്നു. 

അനന്തരാവകാശിയായി അഭിഷേകം ചെയ്തത് ശ്രീമദ് ബോധാ നന്ദസ്വാമികളെയായിരുന്നു. സമാധിസുഖം അനുഭവിച്ചു കൊണ്ടിരുന്ന ആ പരമയതിവര്യന്‍ അശാന്തിയുടെ ലോകത്തേക്ക് ഇറങ്ങിവരുവാന്‍ തയ്യാറാകാതെ മഹാസമാധിയുടെ മൂന്നാം നാള്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ് ബ്രഹ്മത്തില്‍ ലയിച്ചു.
ശിവഗിരിമഠത്തില്‍ അനന്തരാവകാശിയെ തിരഞ്ഞെടുക്കുവാന്‍ കാലമായി. അപ്പോള്‍ ജാതീയമായ ഉച്ചനീചത്വം അവിടെ തലപൊക്കി. അനന്തരാവകാശം കിട്ടേണ്ടത് ധര്‍മ്മതീര്‍ത്ഥ സ്വാമികള്‍ക്കായിരുന്നു. അദ്ദേഹം മേനോനും ധര്‍മ്മസംഘത്തിന്‍റെ ജനറല്‍ സെക്രട്ടറിയുമായിരുന്നു. പകരം അച്ച്യുതാനന്ദ സ്വാമിയെ അനന്തരാവകാശിയായി തിരഞ്ഞെടുത്തു. മത്സരത്തിന് നില്‍ക്കാതെ ധര്‍മ്മതീര്‍ത്ഥസ്വാമികള്‍ ചെമ്പഴന്തിയിലേക്ക് മടങ്ങി. “കുഞ്ഞുപിള്ള”യെന്ന പൂര്‍വ്വാശ്രമനാമമുള്ള ഗുരുകുല വിദ്യാര്‍ത്ഥിയും ധര്‍മ്മതീര്‍ത്ഥ സ്വാമികളെ അനുഗമിച്ചു. മണയ്ക്കല്‍ ക്ഷേത്രത്തിലെ ഭഗവതിമാരുടെ വിഗ്രഹം പൊളിച്ചുമാറ്റി നാരായണഗുരുവിന്‍റെ ഛായാചിത്രം അനാച്ഛാദനം ചെയ്ത് നാരായണഗുരുവിനെ ദൈവമായി ആരാധിക്കുവാന്‍ തുടങ്ങിയതും ഈ ഗുരുശിഷ്യډാര്‍ തന്നെ. അവിടെ ഗുരുവും ശിഷ്യനുമുണ്ടായി. കുഞ്ഞുപിള്ള യുവസന്ന്യാസിയായി. ധര്‍മ്മതീര്‍ത്ഥ സ്വാമികള്‍ അദ്ദേഹത്തിന് “സ്വാമി ധര്‍മ്മാനന്ദന്‍” എന്ന ദീക്ഷാനാമം നല്‍കി അനുഗ്രഹിച്ചു. അധികം താമസിയാതെ ചെമ്പഴന്തി ആശ്രമത്തിന്‍റെ ഭരണനിര്‍വ്വഹണം ധര്‍മ്മ സംഘം ധര്‍മ്മതീര്‍ത്ഥസ്വാമികളെ ഏല്പിക്കുകയായിരുന്നു. മഹാസമാധി ചൊരിയുന്ന മഹാവെളിച്ചത്തില്‍ ഈഴവസമുദായവും ധര്‍മ്മ സംഘവും ഒരു പുനരാലോചനയ്ക്കും ആത്മപരിശോധനയ്ക്കും തയ്യാറാകണം. ഒരു തിരുത്തല്‍ ശക്തിയാകണം. പശ്ചാത്താപത്തിനും പുനരര്‍പ്പണത്തിനും തയ്യാറാകണം.

Sign up now & get regular updates